വത്തിക്കാൻ സിറ്റി: ന്യുമോണിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു
വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ മാർപാപ്പയും പങ്കെടുത്തു. ആശുപത്രി മുറിയിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് പാപ്പ പങ്കെടുത്തത്. ഫാദർ റോബർട്ടോ പസോളിനി നേതൃത്വം നൽകുന്ന ധ്യാനം ഞായറാഴ്ച ആണ് ആരംഭിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് ഭരണകാര്യങ്ങളിൽ വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ട്. താൻ ചുമതലയേറ്റതിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളെ കുറിച്ചും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.
സ്വന്തം നാടായ അർജന്റീനയിലെ വെള്ളപ്പൊക്കം സംബന്ധിച്ച വിവരങ്ങൾ പാപ്പ അന്വേഷിച്ചു. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ച് ടെലിഗ്രാം അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.