ന്യൂയോർക്ക്: നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ച സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ക്രൂ-10 ദൗത്യസംഘം സഞ്ചരിച്ച സ്പേസ്എക്സ് ഡ്രാഗൺ പേടകം ഉണ്ടായിരുന്നത്. ഇത് അന്താരാഷ്‌ട്ര ബഹരികാശ നിലയത്തിൽ വിജയകരമായി ഡോക്ക് (Space Docking) ചെയ്തു.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ക്രൂ-10 സഞ്ചരിച്ച പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആണ് ഡോക്കിങ്.
പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഡ്രാഗൺ പേടകത്തിൽ നിന്ന് നാലംഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. മാർച്ച് 19ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കക്കാരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവരുമാണ് ക്രൂ-10ൽ ഉൾപ്പെടുന്നത്. ഇവർ അടുത്ത ആറ് മാസത്തോളം ബഹിരാകാശ നിലയത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്.