വത്തിക്കാന്‍സിറ്റി: കോട്ടയം അതിരൂപാതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ ചിലിയിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി ഫ്രാൻസിസ് മാര്‍പാപ്പ നിയമിച്ചു. ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പ അവിടെ വച്ചാണ് നിയമന ഉത്തരവില്‍ ഒപ്പു വച്ചത്.
അള്‍ജീരിയിലെയും ട്യൂണീഷ്യയിലെയും അപ്പസ്തോലിക് ന്യൂണ്‍ഷോയായി കഴിഞ്ഞ അഞ്ച് വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മാര്‍ കുര്യന്‍ വയലുങ്കല്‍. നീണ്ടൂര്‍ ഇടവകാംഗമായ ആര്‍ച്ച് ബിഷപ്പ് 1966 ആഗസ്റ്റ് നാലിണ് ജനിച്ചത്. 1998-ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് കാനനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്ര സേവനം ആരംഭിക്കുകയും ചെയ്തത്.
ഗിനിയ, കൊറിയ, ഡൊമീനിക്കന്‍ റിപ്പബ്ളിക്, ബംഗ്ളാദേശ്, ഹംഗറി, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ അപ്പസ്തോലിക് ന്യൂണ്‍ഷോകളിൽ സേവനം ചെയ്തിട്ടുള്ള ആർച്ച് ബിഷപ്പ് പാപ്പുവ ന്യു ഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ന്യൂണ്‍ഷോയായിരുന്നു. 2001ൽ മോണ്‍സിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്.