കടൽപ്പാറ്റകളെയും കടലാമകളെയും ഭക്ഷിച്ചു ; 95 ദിവസം നടുക്കടലിൽ കുടുങ്ങിയ 61 കാരന് ഒടുവിൽ രക്ഷ

കടൽപ്പാറ്റകളെയും കടലാമകളെയും ഭക്ഷിച്ചു ; 95 ദിവസം നടുക്കടലിൽ കുടുങ്ങിയ 61 കാരന് ഒടുവിൽ രക്ഷ

ലിമ: ചെറുബോട്ടിൽ മത്സ്യബന്ധനത്തിന് പോയി പസഫിക് സമുദ്രത്തിൽ കുടുങ്ങിയ വയോധികൻ മാക്സിമോ നാപയെ 95 ദിവസത്തിന് ശേഷം രക്ഷിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ അവശ നിലയിലായ 61 കാരനെ 1094 കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. പെറുവിലെ ചെറുപട്ടണമായ മാർകോനയിൽ നിന്ന് ഡിസംബർ ഏഴിനാണ് മാക്സിമോ നാപ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

എന്നാൽ ചെറുബോട്ട് പസഫിക് സമുദ്രത്തിൽ മോശം കാലാവസ്ഥ കാരണം ഒറ്റപ്പെടുകയായിരുന്നു. ഇക്വഡോറിൽ നിന്നുള്ള ഫിഷിങ് പട്രോൾ സംഘമാണ് മാർകോനയിൽ നിന്ന് 1094 കിലോമീറ്റർ അകലെ നടുക്കടലിൽ മാക്സിമോയെ കണ്ടെത്തിയത്. നിർജ്ജലീകരണം രൂക്ഷമായി അവശനിലയിലാണ് മാക്സിമോ ഉണ്ടായിരുന്നത്.

'മരിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ കയ്യിൽ കിട്ടിയതെല്ലാം കഴിച്ചു. കടൽപ്പാറ്റകൾ, പക്ഷികൾ, കടലാമകൾ എന്നിവയെല്ലാം കഴിച്ചാണ് 95 ദിവസം കടലിൽ കഴിഞ്ഞത്. ഇടയ്ക്ക് മഴ ലഭിച്ച സമയത്ത് മഴ വെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇത് പോരാതെ വരികയായിരുന്നു'- മാക്സിമോ നാപ പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.