മനാഗ്വേ: നിക്കരാഗ്വയില്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരത തുടരുന്നു. കത്തോലിക്ക വൈദികരെ നിരീക്ഷിക്കുവാനും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുവാനും ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ഉത്തരവിട്ടു.
“നിക്കരാഗ്വയിലെ പുരോഹിതന്മാർ നടത്തുന്ന മതപ്രസംഗങ്ങൾ പൂർണമായും ദൈവശാസ്ത്രപരമായിരിക്കണം. സഭയുടെ സാമൂഹിക സിദ്ധാന്തവുമായോ സാമൂഹിക വിമർശനവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ അവർക്ക് അഭിസംബോധന ചെയ്യാൻ കഴിയില്ല. വിദേശത്തുള്ള ബിഷപ്പുമാരുമായും പുരോഹിതന്മാരുമായും പത്രപ്രവർത്തകരുമായും ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് അറിയാൻ അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വൈദികരെ പതിവായി സന്ദർശിക്കാറുണ്ട്” – നിക്കരാഗ്വൻ പത്രമായ ‘മൊസൈക്കോ സി എസ് ഐ’ പങ്കിട്ട ലേഖനം ചൂണ്ടിക്കാട്ടുന്നു.
15 വർഷമായി രാജ്യത്ത് അധികാരത്തിൽ തുടരുന്ന പ്രസിഡൻ്റ് ഡാനിയൽ ഓർട്ടേഗ തന്നെ എതിർക്കുന്ന ഏത് ശക്തിയേയും അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നിക്കരാഗ്വേയിൽ 85 ശതമാനവും ക്രിസ്ത്യാനികളാണ്. അതിൽ തന്നെ 55 ശതമാനം കത്തോലിക്കരും. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടാൻ മുൻപന്തിയിലുള്ളത് കത്തോലിക്കാ സഭ തന്നെയാണ്.