വാഷിങ്ടൺ ഡിസി : ഗാസയിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന അമേരിക്കൻ ബന്ദിയുടെ പിതാവിന്റെ പ്രതീക്ഷ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപില്‍. തന്റെ മകനെ തിരികെ കൊണ്ടുവരാന്‍ ട്രംപിന് കഴിയുമെന്നാണ് അലക്‌സാണ്ടര്‍ എന്ന പിതാവ് പറയുന്നത്.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് അലക്‌സാണ്ടര്‍ അസോസിയേറ്റഡ് പ്രസ്സിനോട് തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
യുഎസില്‍ വളര്‍ന്ന 21 കാരനായ ഇസ്രയേലി-അമേരിക്കന്‍ സൈനികനായ ഈഡന്‍ അലക്‌സാണ്ടറിനെയാണ് പിതാവും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഗാസയില്‍ ഇപ്പോഴും തുടരുന്ന 59 ബന്ദികളില്‍ ഒരാളാണ് ഈഡന്‍. ഈ ബന്ദികളില്‍ പകുതിയിലധികം പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രയേല്‍ ഉറച്ചുനിന്നാല്‍ ഈഡനെയും മറ്റ് നാല് ബന്ദികളുടെ മൃതദേഹങ്ങളും വിട്ടയക്കുമെന്ന് കഴിഞ്ഞ ആഴ്ച ഹമാസ് പറഞ്ഞിരുന്നു.
വെടിനിര്‍ത്തലും സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചത്. മാര്‍ച്ച് 18ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ അറുന്നൂറിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കുമേറ്റു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.