സന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നിലപാടില്‍ മുട്ടുമടക്കി ഹൂതികള്‍. ആക്രമണം തുടര്‍ച്ചയായ പത്താം ദിവസവും തുടരുന്നതിനിടെ ഭീകരര്‍ ഒളിത്താവളങ്ങളിലേക്ക് മുങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ബോംബിങ് നടക്കുന്നത്.
ഇന്നലെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമന്റെ തലസ്ഥാനമായ സനയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹൂതികളുടെ വാര്‍ത്ത ഏജന്‍സിയായ സബ റിപ്പോര്‍ട്ട് ചെയ്തു.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെയും മണലില്‍ രക്തക്കറ പുരണ്ടതിന്റെയും ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തു വിട്ടു. തൊട്ടടുത്ത കെട്ടിടത്തിന് ഒരു കേടുപാടും സംഭവിക്കാതിരുന്നത് താരതമ്യേന ശക്തി കുറഞ്ഞ മിസൈല്‍ ഉപയോഗിച്ചതിനാലാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൂതികളുടെ ശക്തി കേന്ദ്രമായ സദയിലും ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയിലും മരിബ് പ്രവിശ്യയിലും അമേരിക്കന്‍ വ്യോമസേന കടുത്ത ആക്രമണമാണ് നടത്തിയത്. ചെങ്കടലില്‍ സഞ്ചരിക്കുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഹൂതി വിമതര്‍ക്ക് നേരെ യു.എസ് ആക്രമണം തുടങ്ങിയത്.
മാര്‍ച്ച് 15 നുണ്ടായ വ്യോമാക്രമണത്തില്‍ സനയില്‍ മാത്രം 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. മിസൈല്‍ മേധാവിയടക്കം ഹൂതികളുടെ നേതൃത്വത്തെ നശിപ്പിക്കാന്‍ കഴിഞ്ഞതായി യു.എസ് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൈക് വാട്സ് വ്യക്തമാക്കി.
യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെങ്കടലില്‍ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് വ്യോമസേന കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു.