യാക്കോബായ സഭാ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചുമതലയേറ്റു

യാക്കോബായ സഭാ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചുമതലയേറ്റു

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചുമതലയേറ്റു. എറണാകുളം ജില്ലയിലെ സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം. മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയല്‍ ക്ലീമീസ്, ആലപ്പോ ആര്‍ച്ച് ബിഷപ് മാര്‍ ബൗട്രസ് അല്‍ കിസിസ്, ഹോംസ് ആര്‍ച്ച് ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാര്‍മികരായി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയവരും പങ്കെടുത്തു.

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചു കൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബാവയ്ക്ക് വിശ്വാസികള്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പിന്നീട് വിമാനത്താവളത്തില്‍ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ ബാവയെ സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലേക്ക് ആനയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.