മാർപാപ്പയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി

മാർപാപ്പയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വത്തിക്കാന്റെ വാർത്താവിതരണ കാര്യാലയം. മാർപാപ്പയുടെ ശ്വസന -ചലന സംബന്ധമായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങളിൽ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകളിൽ വ്യക്തമായിട്ടുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.

മരുന്ന് ചികിത്സ, ചലന - ശ്വസന ചികിത്സ എന്നിങ്ങനെ വിവിധതരം ചികിത്സകൾ തുടരുന്നു. ഓക്സിജൻ നൽകുന്നത് നേരിയതോതിൽ കുറച്ചിട്ടുണ്ട്. പകൽ സമയത്ത് സാധാരണ രീതിയിലും രാത്രിയിൽ ആവശ്യമായി വരുന്ന പക്ഷം ഉയർന്ന പ്രവാഹത്തോടെയും ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.

വെള്ളിയാഴ്ച പോൾ ആറാമൻ ഹാളിൽ പേപ്പൽ പ്രഭാഷകൻ ഫാ. റൊബേർത്തൊ പസോളീനി നടത്തിയ നോമ്പുകാലധ്യാന പ്രസംഗം പാപ്പ ദൃശ്യ മാധ്യമത്തിലൂടെ ശ്രവിച്ചു. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അർപ്പിച്ച ദിവ്യബലിയിലും ഓൺലൈനായി ഫ്രാൻസിസ് പാപ്പ പങ്കുചേർന്നിരിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.