വാഷിങ്ടൺ ഡിസി: ഉക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളോഡിമിർ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുടിൻ ഉക്രെയ്ൻ സംഘർഷം നീട്ടിക്കൊണ്ട് പോവുകയാണ്. പുടിനെ വ്യത്യസ്ഥമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കെത്തിയ ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ പുടിനെതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്.
പുടിൻ അകാരണമായി ജനവാസമേഖലയിലേക്കും നഗരങ്ങളിലേക്കും മിസൈലുകൾ തൊടുക്കുകയാണ്. നിരവധി ആളുകൾ മരിച്ച് വീഴുകയാണ്. പുടിനെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നും റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന സൂചനയും ട്രംപ് നൽകി. പുടിനെതിരെ ദ്വിതീയ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കേണ്ടതായി വന്നേക്കുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.