ബിബിസി പ്രത്യേക നിരീക്ഷണത്തില്‍; 16 പാക് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ബിബിസി പ്രത്യേക നിരീക്ഷണത്തില്‍; 16 പാക് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയെ പ്രത്യേകം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ ഭീകരെന്ന് വിശേഷിപ്പിക്കാതെ ആുധധാരികളെന്ന് മാത്രം വിശേഷിപ്പിച്ച ബിബിസി നടപടിയെ തുടര്‍ന്നാണിത്.

കൂടാതെ പ്രമുഖ വാര്‍ത്താ ഏജന്‍സികളുടേതും മുന്‍ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റേതും ഉള്‍പ്പെടെ വ്യാജവും വര്‍ഗീയവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്ന 16 പാക് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്്തു.

ഡോണ്‍ ന്യൂസ്, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങി ഏകദേശം 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള പ്രമുഖ പാകിസ്ഥാന്‍ വാര്‍ത്താ ചാനലുകള്‍ വരെ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.


ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ പത്രപ്രവര്‍ത്തകരുടെ യൂട്യൂബ് ചാനലുകളും വിലക്കി. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് മറ്റ് നിരോധിത ചാനലുകള്‍.

ഏപ്രില്‍ 22 നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം തെറ്റായ വിവരങ്ങള്‍, വിവരണങ്ങള്‍, വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ കാരണമാകുന്ന ഉള്ളടക്കം എന്നിവ ഈ ചാനലുകളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിരോധിത ചാനലുകള്‍ തിരയാന്‍ ശ്രമിക്കുന്നവര്‍ക്ക് 'ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഈ ഉള്ളടക്കം നിലവില്‍ രാജ്യത്ത് ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് സന്ദര്‍ശിക്കുക.' എന്ന സന്ദേശമാകും കാണാനാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.