വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആഗോള കത്തോലിക്ക സഭയിലെ കർദിനാൾ സംഘത്തിൻറെ എട്ടാമത്തെ യോഗം നടന്നു. 180ലധികം കർദിനാളുന്മാർ യോഗത്തിൽ പങ്കെടുത്തു. ഇതില്‍ 120 പേർ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ളവരായിരിന്നു.
യുവജനങ്ങൾക്ക് സുവിശേഷം പകർന്നു നല്കൽ, പൗരസ്ത്യസഭകൾ, സുവിശേഷ വിനിമയവും സാക്ഷ്യവും ഇടവക മുതൽ എല്ലാ തലങ്ങളിലും എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സുവിശേഷ സാക്ഷ്യത്തിന് വിരുദ്ധമായ ലൈംഗിക ചൂഷണം, സാമ്പത്തിക ക്രമക്കേട്, ആരാധനാക്രമത്തിൻറെ കേന്ദ്രസ്ഥാനം, കാനൻ നിയമത്തിൻറെ പ്രാധാന്യം, സിനഡാത്മകത, കൂട്ടായ്മ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കപ്പെട്ടു.
നിലവിലെ കർദിനാൾമാരിൽ 80 ശതമാനത്തോളം പേരെയും നിയമിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. 133 കർദിനാൾമാരെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സേവന കാലത്ത് കത്തോലിക്കാ സഭയ്ക്കായി നൽകിയത്.