പുല്‍വാമ വനത്തിനുള്ളില്‍ മലയാളി യുവാവിന്റെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്: മരണത്തില്‍ ദുരൂഹത

പുല്‍വാമ വനത്തിനുള്ളില്‍ മലയാളി യുവാവിന്റെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്: മരണത്തില്‍ ദുരൂഹത

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ വനത്തിനുള്ളില്‍ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിനെ (28) ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗളൂരുവില്‍ ഇലക്ട്രിക് ജോലികള്‍ ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാനിബ്. ചൊവ്വാഴ്ച രാത്രിയാണ് ഷാനിബിന്റെ മൃതദേഹം കണ്ടെത്തിയതായി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് കുടുംബത്തെ അറിയിച്ചത്. അതേസമയം ബംഗളൂരുവില്‍ ജാലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിലേക്കെന്ന് പറഞ്ഞ് പോയ യുവാവ് എങ്ങനെ പുല്‍വാമയിലെത്തി എന്നത് ഉള്‍പ്പെടെ ഇനിയും അജ്ഞാതമാണ്. ഷാനിബിന്റെ ബന്ധുക്കളോട് പുല്‍വാമയിലെത്താന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഷാനിബിന്റെ മരണത്തിന് പഹല്‍ഗാം ഭീകരാക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ 22 ന് ആയിരുന്നു പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. 26 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.