ചൈനയിൽ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നു; രണ്ട് ദേവലയങ്ങൾ കൂദാശ ചെയ്തു

ചൈനയിൽ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നു; രണ്ട് ദേവലയങ്ങൾ കൂദാശ ചെയ്തു

ബീജിങ്: ലോകത്തേറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള രാജ്യമായ ചൈനയിൽ നിന്നും ശുഭ വാർത്ത. ഹുബെയ്, ഷാന്‍സി പ്രവിശ്യകളിലായി രണ്ട് പുതിയ ദൈവാലയങ്ങളുടെ ആശീര്‍വാദം നടന്നു. ചൈനയില്‍ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചനയാണിത്.

വുഹാനിലെ ബിഷപ്പ് ഫ്രാന്‍സിസ് കുയി ക്വിങ്കി ഹുബെയ് പ്രവിശ്യയിലെ സിയോഗാനില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ എന്ന ദൈവാലയത്തിന്റെ കൂദാശ നടത്തി. ചൈനീസ് പാരമ്പര്യത്തിന്റെ സമ്പന്നത നിലനിര്‍ത്തിക്കൊണ്ട് നിര്‍മിച്ച 33 മീറ്റര്‍ ഉയരമുള്ള ദൈവാലയ മണിഗോപുരം വിശ്വാസികളുടെ നോട്ടം സ്വര്‍ഗ രാജ്യത്തിലേക്ക് ഉയിര്‍ത്തുന്ന ഒരു പ്രതീകമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 32 വൈദികരും ആയിരത്തിലേറെ വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. 525 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ദൈവാലയത്തിന് 500-ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുവാനുള്ള സൗകര്യം ഉണ്ട്.

ഷാന്‍സി പ്രവിശ്യയിലെ തായ് വാന്‍ അതിരൂപതയിലെ ഗുഷായ് ഇടവകയില്‍ ‘ഔവര്‍ ലേഡി ഓഫ് ചൈന’ ദൈവാലയവും വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. ബിഷപ് പോള്‍ മെങ് നിങ്യോ ദൈവാലയ കൂദാശ നടത്തി. അവിടുത്തെ ചെറിയ ഗ്രാമീണ ഇടവകയുടെ ചരിത്രം ബിഷപ് അനുസ്മരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ സാന്നിധ്യം ഇടവകയുടെ ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ആകെ 1.2 കോടിയോളം കത്തോലിക്കരാണ് ചൈനയിലുള്ളത്. കത്തോലിക്കാ വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസവും പിന്തുടരുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. പ്രസിഡന്റ് ഷിയുടെ ഭരണത്തില്‍ കീഴില്‍ ചൈനീസ് കത്തോലിക്കര്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന സമയമാണിത്. മതത്തെ നിയന്ത്രിക്കാനുള്ള ഭണകൂടത്തിന്റെ ശ്രമങ്ങള്‍ കത്തോലിക്കര്‍ക്ക് മാത്രമല്ല, പ്രൊട്ടസ്റ്റന്റുകാര്‍, മുസ്ലീങ്ങള്‍, താവോയിസ്റ്റുകള്‍, ബുദ്ധമതക്കാര്‍, ചൈനീസ് നാടോടിമതങ്ങളുടെ അനുയായികള്‍ എന്നിവരിലേക്കും വ്യാപിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.