അമേരിക്കയിൽ‌ ചുഴലിക്കാറ്റ്; കെന്റക്കിയിലും മിസോറിയിലുമായി 26 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ‌ ചുഴലിക്കാറ്റ്; കെന്റക്കിയിലും മിസോറിയിലുമായി 26 പേർ കൊല്ലപ്പെട്ടു

കെന്റക്കി: അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെന്റക്കി, മിസോറി സംസ്ഥാനങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കെന്റക്കിയിൽ മോശം കാലാവസ്ഥയിൽ ഏകദേശം 18 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗവർണർ ആൻഡി ബിഷെയർ പറഞ്ഞു.

നിരവധി വീടുകൾ തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന പാതയിൽ ഒരു കാർ തലകീഴായി മറിഞ്ഞു. നിരവധി സ്റ്റേറ്റ് ഹൈവേകൾ അടച്ചിട്ടിരിക്കുകയാണ്.

മിസോറിയിൽ വീശിയടിച്ച ശക്തമായ കാറ്റിനെ തുടർന്ന് ഏഴ് പേർ മരിച്ചു. കുടുങ്ങിപ്പോയവരോ പരിക്കേറ്റവരോ ആയ ആളുകൾക്ക് വേണ്ടി അധികൃതർ കെട്ടിടങ്ങൾ തോറും തിരച്ചിൽ നടത്തുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ചുഴലിക്കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. ജനാലകൾ പൊട്ടിത്തെറിച്ചു. വശങ്ങളിലെ ഇഷ്ടികകൾ പറന്നുയർന്നു. മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി.

സെന്റ് ലൂയിസ് മേയർ കാര സ്പെൻസർ തന്റെ നഗരത്തിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു, 5,000-ത്തിലധികം വീടുകളെ കാറ്റ് ബാധിച്ചതായും വെള്ളിയാഴ്ച രാത്രി ഏകദേശം 100,000 ഉപഭോക്താക്കളുടെ വീടുകളിലെ വൈദ്യുതി മുടങ്ങിയതായും അറിയിച്ചു.

പരിക്കേറ്റവരുടെ എണ്ണം അറിവായിട്ടില്ല. ചുഴലിക്കാറ്റിനെ തുടർന്ന് ബാർൺസ്-ജൂ ആശുപത്രിയിൽ പരിക്കേറ്റ് 20 മുതൽ 30 വരെ രോഗികളെ എത്തിച്ചിട്ടുണ്ട്, അവരിൽ ചിലരുടെ നില ഗുരുതരമാണ്. സെന്റ് ലൂയിസ് നഗരത്തിലെ സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് ഓരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.