സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച നടപടി: പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് ചൈന

സിന്ധു നദീജല കരാര്‍ ഇന്ത്യ  മരവിപ്പിച്ച നടപടി:  പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് ചൈന

ബെയ്ജിങ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച സാഹചര്യത്തില്‍ പാകിസ്ഥാനിലെ അണക്കെട്ട് നിര്‍മാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന.

ഖൈബര്‍ പക്തൂന്‍ഖ്വയി പ്രവശ്യയിലെ മൊഹ്മന്ത് എന്ന അണക്കെട്ടിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ ചൈന തീരുമാനിച്ചതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 സെപ്റ്റംബറിലാണ് ചൈന മൊഹ്മന്ത് അണക്കെട്ട് നിര്‍മാണം തുടങ്ങിയത്. നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കമ്മിഷനിങ് വേഗത്തിലാക്കാനാണ് തീരുമാനം. അണക്കെട്ടില്‍ കോണ്‍ക്രീറ്റ് നിറയ്ക്കല്‍ ആരംഭിച്ചതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചൈന എനര്‍ജി എന്‍ജിനിയറിങ് കോര്‍പ്പറേഷനാണ് മൊഹ്മന്ത് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. 800 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം, പെഷാവറിലേക്ക് പ്രതിദിനം 30 കോടി ഗാലണ്‍ കുടിവെള്ളം, ജലസേചനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സിന്ധു നദീജല ഉടമ്പടി പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാകിസ്ഥാന് ലഭ്യമായിരുന്നു. പാകിസ്ഥാനിലേക്കുള്ള കുടിവെള്ള, ജലസേചന വിതരണത്തിന്റെ 80 ശതമാനവും ഈ നദികളില്‍ നിന്നുള്ള വെള്ളമായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പാകിസ്ഥാന് വലിയ തിരിച്ചടിയാണ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന കനത്ത താക്കീത് നല്‍കിയാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്.

അതേ സമയം പാക് ഉപ പ്രധാനമന്ത്രി ഇഷാക് ദറിന്റെ ചൈനാ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് തീരുമാനം വന്നിരിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ബീജിങിലെത്തിയ ദര്‍, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.