വാഷിങ്ടണ്‍: ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സര്‍വകലാശാല ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.
ഹാര്‍വഡിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം അനുമതി റദ്ദാക്കി വ്യാഴാഴ്ചയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉത്തരവിട്ടത്. അക്രമവും ജൂതവിരോധവും പ്രോത്സാഹിപ്പിക്കുന്നെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നെന്നും വ്യക്തമാക്കി ആയിരുന്നു ഹാര്‍വഡിനെതിരെ നോം നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആറിന രേഖകള്‍ 72 മണിക്കൂറിനകം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉത്തരവ് പിന്‍വലിക്കുമെന്നും വിദേശി വിദ്യാര്‍ഥികളുടെ പ്രവേശനം തുടരാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രവേശന വിലക്ക് 2025-26 അക്കാഡമിക് വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ഭരണകൂടം അറിയിച്ചിരുന്നത്.
യുഎസിലെ കേംബ്രിജിലുള്ള ഹാര്‍വഡ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള 6800 വിദ്യാര്‍ഥികള്‍ വിദേശികളാണ്. ഇവര്‍ ആകെ വിദ്യാര്‍ഥികളുടെ 27 ശതമാനം വരും. അതില്‍ 700 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. മൂന്നിലൊരു ഭാഗം ചൈനയില്‍ നിന്നുമാണ്.