ന്യൂയോര്‍ക്ക്: അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ തുറന്ന് കാണിച്ച് ഇന്ത്യ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ല്‍ അധികമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണയുടെ ഗുരുതര സ്വഭാവം ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ കൃത്യമായ കണക്കുകളോടെ അദേഹം വിവരിച്ചു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയ വാദങ്ങള്‍ തെറ്റിധാരണാജനകവും വാസ്തവ വിരുദ്ധവുമാണെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധു നദീജല കരാര്‍ മരവിച്ച നടപടി പിന്‍വലിക്കില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ജലം ജീവിതമാണെന്നും യുദ്ധത്തിനുള്ള ഉപകരണമല്ലെന്നുമുള്ള പാകിസ്ഥാന്‍ പ്രതിനിധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പര്‍വ്വതനേനി ഹരീഷ്.
ഒരു നദിയുടെ തീരത്തുള്ള ഇരുരാജ്യങ്ങളെന്ന നിലയില്‍ സിന്ധു നദീജല കരാറില്‍ ഇന്ത്യ ഏറ്റവും ഉത്തരവാദിത്വമുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ ഒരുതരത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ല. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടതെന്നും ഹരീഷ് മറുപടി നല്‍കി.