വാഷിങ്ടൺ ഡിസി: താരിഫ് നയത്തിനെതിരായ കോടതി ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. യുഎസ് ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്തു. മാൻഹട്ടണിലെ അന്താരാഷ്ട്ര വ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് അപ്പീൽ കോടതി മരവിപ്പിച്ചത്. രാജ്യങ്ങൾക്കു ചുമത്തിയ അധികത്തീരുവകൾ പത്തുദിവസത്തിനകം റദ്ദാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ജൂൺ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കണം അല്ലെങ്കിൽ മരവിപ്പിക്കണമെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ഏപ്രിൽ രണ്ടിന് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന തീരുവ, ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതിത്തീരുവ, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ എന്നിവ റദ്ദാക്കാനായിരുന്നു കോടതി നിർദേശം.
രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്നും ട്രംപിൻ്റെ നടപടി അധികാര ദുർവിനിയോഗം ചെയ്യുകയാണെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.