ബീജിങ്: 8,000 മീറ്ററിലധികം ഉയരത്തിൽ പറന്നതായി അവകാശപ്പെടുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വൈറൽ വീഡിയോ എഐ സൃഷ്ടിയാണെന്ന് കണ്ടെത്തൽ. ചൈനീസ് പാരാഗ്ലൈഡറായ 55 കാരൻ പെങ് യുജിയാങ് 3,000 മീറ്റർ ഉയരത്തിൽ പറക്കുന്നതിനിടെ അപ്രതീക്ഷിതമായ അപ്‌ഡ്രാഫ്റ്റ് മൂലം വീണ്ടും 5,000 മീറ്ററോളം ഉയരത്തിലേക്ക് പോയതായി അവകാശപ്പെട്ടിരുന്നു.
മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ അപകടകരമാം വിധം കുറഞ്ഞ ഓക്സിജൻ അളവും ഹൈപ്പോക്സിയയും കഠിനമായ മഞ്ഞുവീഴ്ചയും നേരിടേണ്ടി വന്നിട്ടും പെങ്ങിന് ബോധാവസ്ഥയിൽ തുടരാൻ കഴിഞ്ഞു. ഒടുവിൽ സുരക്ഷിതമായി തിരിച്ചിറങ്ങുകയും ചെയ്തു.
സംഭവത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ ആദ്യ അഞ്ച് സെക്കന്റുകൾ എഐ നിർമിതമാണെന്ന് കണ്ടെത്തി. വീഡിയോ ക്ലിപ്പിൽ ഉയരത്തിലേക്ക് തെന്നി നീങ്ങുന്ന പാരാഗ്ലൈഡറെ കാണാം. ഈ ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ക്രോപ്പ് ചെയ്ത വീഡിയോയിൽ ഡൗബാവോ എഐയുടെ ലോഗോ ഒഴിവാക്കിയിട്ടുണ്ട്. ഇത് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ എഐ ടൂൾ സൃഷ്ടിച്ചതായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. വീഡിയോയുടെ അതേ ഭാഗം മെയ് 25ന് കമ്പനിയുടെ വാട്ടർമാർക്ക് ഉപയോഗിച്ച് ഫേസ്ബുക്കിൽ പ്രത്യേകം അപ്‌ലോഡ് ചെയ്തിരുന്നു.