വത്തിക്കാൻ സിറ്റി: പതിനൊന്ന് ഡീക്കന്മാർക്ക് വൈദികപട്ടം നൽകി ലിയോ പതിനാലാമൻ മാർപാപ്പ. മെയ് 31 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന തിരുപ്പട്ട ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കാളികളായി.
'യേശുവിനെപോലെ മാംസവും അസ്ഥിയുമുള്ള ആളുകളാണ് ദൈവജനം. അവരിൽ നിന്ന് മാറി ഒറ്റപ്പെട്ട് നിൽക്കരുത്. തങ്ങൾക്ക് ലഭിച്ച ദാനം ഒരു സവിശേഷാനുകൂല്യമായി കരുതാതെ അവർക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കണം'- നവ വൈദികരോട് പാപ്പ പറഞ്ഞു.
വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. പൗരോഹിത്യാഭിഷേക വേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും അതിൻറെ ദൈർഘ്യം പോലും ജനങ്ങളുമായുള്ള ബന്ധത്തിന് ആനുപാതികമായിരിക്കണം. നമ്മെ സ്വന്തമാക്കുന്ന ഒരു സ്നേഹമാണ് ക്രിസ്തുവിന്റേത്. വൈദികന്റെ അനന്യത നിത്യ പരമ പുരോഹിതനായ ക്രിസ്തുവുമായുള്ള ഐക്യത്തെ ആശ്രയിച്ചിരിക്കുന്നതാണന്നും പാപ്പ പറഞ്ഞു.
പുരോഹിതരായി അഭിഷിക്തരായവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയവരാണ്. നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരും. ലിയോ പതിനാലാമൻ പാപ്പാ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായാണ് പൗരോഹിത്വം നൽകുന്നത്.
മെയ് ആദ്യ വാരത്തില്‍ ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാരും മെയ് അവസാന ആഴ്ച ഓപുസ് ദേയി സമൂഹത്തിന് വേണ്ടി 20 ഡീക്കന്മാരും റോമില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചിരിന്നു.