ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിന് സമീപം വെടിയുതിര്‍ത്തത് ഹമാസ് എന്ന് ഇസ്രയേല്‍ സൈന്യം; ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിന് സമീപം വെടിയുതിര്‍ത്തത് ഹമാസ് എന്ന് ഇസ്രയേല്‍ സൈന്യം; ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍. 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് ഹമാസ് ആണെന്നും ഇസ്രയേല്‍ ആരോപിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വിശദീകരണവുമായി രംഗത്തെത്തിയത്.

ഹമാസിന്റെ തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തു വിട്ടു. മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള ഹമാസിന്റെ കരുതിക്കൂട്ടിയുള്ള ശ്രമം ആയിരുന്നു നടന്നതെന്നും ഇസ്രയേല്‍ സേന ആരോപിച്ചു.

എന്നാല്‍ ഇസ്രയേല്‍ വെടിവെപ്പിലാണ് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതെന്നാണ് നേരത്തെ ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ദുരിതാശ്വാസ സംഘടനയുടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനു സമീപത്തായിരുന്നു വെടിവെപ്പുണ്ടായത്. 31 പേര്‍ മരിച്ചതു കൂടാതെ ഇരുന്നൂറിലധികം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.