വെടി വെയ്ക്കാന്‍ പക്ഷികളില്ല; ചാള്‍സ് രാജാവിന്റെ കോപത്തിന് ഇരയായത് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ ഗെയിം കീപ്പര്‍, പണി പോയി

വെടി വെയ്ക്കാന്‍ പക്ഷികളില്ല; ചാള്‍സ് രാജാവിന്റെ കോപത്തിന് ഇരയായത് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ ഗെയിം കീപ്പര്‍, പണി പോയി

ലണ്ടന്‍: വേട്ടയാടാന്‍ പക്ഷികളില്ലാത്തതിനാല്‍ രോഷാകുലനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. തുടര്‍ന്ന് രാജകുടുംബത്തിന്റെ നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ ഗെയിം കീപ്പറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്മസ്, പുതുവത്സരാഘോഷ സമയങ്ങളിലും മറ്റും ബ്രിട്ടീഷ് രാജകുടുംബം താമസിക്കാറുള്ള പ്രശസ്തമായ സ്വകാര്യ വസതികളിലൊന്നാണ് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റ്. വേട്ടയാടലാണ് ഇവിടെയെത്തിയാല്‍ രാജകുടുംബത്തിന്റെ പ്രധാന വിനോദം.

എന്നാല്‍ അടുത്തിടെയായി എസ്റ്റേറ്റില്‍ വേട്ടയാടാനുള്ള പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വേട്ടയാടാന്‍ മതിയായ പക്ഷികളില്ലാത്തതാണ് രാജാവിനെ ചൊടിപ്പിച്ചത്.

തന്റെ വേട്ടയാടല്‍ തടസപ്പെട്ടതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രാജാവ് ഏറെക്കാലമായി എസ്റ്റേറ്റില്‍ ഗെയിം കീപ്പറായി ജോലി ചെയ്തിരുന്നയാളെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എല്ലാ വര്‍ഷവും സാന്‍ഡ്രിങ്ഹാം എസ്‌റ്റേറ്റില്‍ 'ബോക്സിങ് ഡേ ഷൂട്ടിങ്' സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ പക്ഷികളുടെ കുറവ് കാരണം പരമ്പരാഗതമായി നടക്കുന്ന ഈ വേട്ടയാടല്‍ റദ്ദാക്കുമെന്ന് ചാള്‍സ് രാജാവ് ഭീഷണി മുഴക്കിയതായും സൂചനകളുണ്ട്.

പക്ഷികളുടെ എണ്ണം കുറഞ്ഞതില്‍ അതൃപ്തനാണെങ്കിലും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനെ രാജാവ് അനുകൂലിക്കുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.