നൈജീരിയയിൽ തീവ്രവാദികൾ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥനയോടെ വിശ്വാസ ലോകം

നൈജീരിയയിൽ തീവ്രവാദികൾ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥനയോടെ വിശ്വാസ ലോകം

അബുജ: നൈജീരിയയിൽ നിന്ന് വീണ്ടും ഒരു വൈദികനെക്കൂടി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോഹറാമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരിന്നവരെ സഹായിച്ചിരിന്ന ഫാ. അൽഫോൺസസ് അഫീന എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപോയത്.

ജൂൺ ഒന്നിന് രാത്രി ഗ്വോസയിൽ നിന്ന് വിശുദ്ധ കുർബാന കഴിഞ്ഞ് മൈദുഗുരിയിലേക്ക് മടങ്ങുന്നതിനിടെ ഫാ. അഫീനയെ തട്ടിക്കൊണ്ടുപോവുകയായിരിന്നു. തട്ടിക്കൊണ്ടുപോയവർ പിന്നീട് മൈദുഗുരി രൂപതയെ ഫോണിൽ ബന്ധപ്പെടുകയും ഫാ. അഫീന ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകുകയും ചെയ്തു.

ഫാ. അഫീനയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫെയർബാങ്ക്‌സിലെ ബിഷപ്പ് സ്റ്റീവൻ ജെ മേക്കാവ ആവശ്യപ്പെട്ടു. “ഞങ്ങൾ ശക്തരായ ഒരു ജനതയാണ്. തളർവാതരോഗിയായ തങ്ങളുടെ സുഹൃത്തിനെ സുഖപ്പെടുത്താൻ മേൽക്കൂര പൊളിച്ച് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നതുപോലെ, നമ്മുടെ പ്രാർഥനയിലൂടെ ആവശ്യമുള്ളവരെ നമ്മുടെ കർത്താവായ യേശുവിലേക്ക് അടുപ്പിക്കാം. കർത്താവില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല“.- ബിഷപ്പ് പറഞ്ഞു.

“ ഫാ. അൽഫോൻസസിനും തടവിലുള്ള എല്ലാവർക്കും അവരെ പിടികൂടിയവർക്കും വേണ്ടി പ്രാർഥിക്കണം. ഞായറാഴ്ചയിലെ പൊതു ദിവ്യബലിയിൽ അവരെ ഓർക്കണം. ഓരോ സമൂഹവും ഒരു വിശുദ്ധ ബലി അവർക്കായി അർപ്പിക്കുകയും ചെയ്യണം” – ബിഷപ്പ് ജെ മേക്കാവ ആവശ്യപ്പെട്ടു.

മനശാസ്ത്രത്തിലും കൗൺസിലിംഗിലും ബിരുദം നേടിയ ഫാ. അഫീന ബൊക്കോഹറാം ഇരകൾക്കായി പ്രദേശത്ത് ട്രോമ സെന്ററും മറ്റും സ്ഥാപിച്ചിരിന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.