റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ട് ഉക്രെയ്ന്‍ വ്യോമസേന

റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ട് ഉക്രെയ്ന്‍ വ്യോമസേന

കീവ്: റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഉക്രെയ്ന്‍ വ്യോമസേന. ജൂണ്‍ ഏഴിന് രാവിലെ റഷ്യയിലെ കുർസ്ക് ഒബ്ലാസ്റ്റിലാണ് റഷ്യന്‍ ഫൈറ്റർ ജെറ്റ് ഉക്രെയ്ന്‍ തകർത്തത്. ഈ ഓപ്പറേഷനെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ ഉക്രെയ്ന്‍ പുറത്തുവിട്ടിട്ടില്ല. റഷ്യ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ 414 എയർക്രാഫ്റ്റുകള്‍ തകർത്തതായാണ് ഉക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് പുറത്തുവിടുന്ന വിവരം.

കഴിഞ്ഞ ഒരാഴ്ചയായി റഷ്യൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടമാണ് ഉക്രെയ്ൻ വരുത്തുന്നത്. ജൂൺ ഒന്നിന് ഉക്രെയ്ൻ സെക്യൂരിറ്റി സർവീസ് (SBU) നടത്തിയ ഓപ്പറേഷൻ സ്പൈഡർവെബില്‍, 41 റഷ്യൻ ബോംബർ വിമാനങ്ങളും മറ്റ് വിമാനങ്ങളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ നാശനഷ്ടം വരുത്തിയെന്നും റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ കപ്പലുകളില്‍ മൂന്നിലൊന്ന് പ്രവർത്തനരഹിതമാക്കാന്‍ സാധിച്ചുവെന്നുമാണ് ഉക്രെയ്ന്‍ അവകാശപ്പെടുന്നത്.

റഷ്യൻ പ്രദേശത്തുടനീളം രഹസ്യമായി വിന്യസിച്ചിരുന്ന ട്രക്കുകളിൽ നിന്ന് വിക്ഷേപിച്ച 117 ഡ്രോണുകൾ ഉപയോഗിച്ചാണ് ഉക്രെയ്ന്‍ ഓപ്പറേഷന്‍ സ്പൈഡർവെബിലൂടെ അതിർത്തി കടന്നുള്ള ആക്രമണം സംഘടിപ്പിച്ചത്. ഉക്രെയ്‌ന്‍‌ അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങൾ ഉൾപ്പെടെ കുറഞ്ഞത് നാല് പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഉക്രെയ്ന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ടിയു-95, ടിയു-22M3 ബോംബറുകൾ ഈ വ്യോമതാവളങ്ങളില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.