ലണ്ടൻ: ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം സ്വീകരിക്കാനുള്ള അനുവാദം നൽകുന്ന ബില്ല് നിയമമാക്കാനൊരുങ്ങുകയാണ് യുകെ. ക്രൈസ്തവ സംഘടനകളിൽ നിന്നടക്കം വൻ പ്രതിഷേധമാണ് ബില്ലിനെതിരെ നടക്കുന്നത്.
യുകെയിലെ പാർലമെന്റ് അംഗങ്ങളോട് ബില്ലിനെതിരെ വോട്ട് ചെയ്യാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസ് അഭ്യർഥിച്ചു. ബില്ലിൻ്റെ തത്വത്തിലും പ്രയോഗത്തിലുമുള്ള പിഴവുകളെക്കുറിച്ച് ആർച്ച് ബിഷപ്പ് ജോൺ ഷെറിംഗ്ടൺ ആശങ്ക പ്രകടിപ്പിച്ചു.
മുമ്പ് ബില്ലിനെ പിന്തുണച്ചിരുന്ന ചില എം പി മാർ ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ എതിർത്ത് വോട്ടുചെയ്യുകയും ചെയ്തേക്കാമെന്നും സൂചനയുണ്ട്.
;രാജ്യത്തെ ഏറ്റവും ദുർബലരായ പൗരന്മാർക്കുവേണ്ടി പ്രാർഥിക്കണം. പാർലമെൻ്റ് അവരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു സമൂലമായ മാറ്റത്തിന് ബില്ലിൻ്റെ നടപടിക്രമം അപര്യാപ്തമാണെന്നും അതിൻ്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും'- ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു.
യു കെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദും ബില്ലിൻ്റെ തിരക്കിട്ട പ്രക്രിയയെ വിമർശിച്ചു. ഇതിന് വേണ്ടത്ര സൂക്ഷ്മപരിശോധന ഇല്ലെന്നും അവർ ആരോപിച്ചു.