ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: ഏഴ് വിദ്യാര്‍ഥികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ അക്രമിയും

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: ഏഴ് വിദ്യാര്‍ഥികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ അക്രമിയും

വിയന്ന: ഓസ്ട്രിയന്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളിലെ ശുചി മുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം.

പ്രാദേശിക സമയം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ഇതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.