പെർത്ത്: വിനോദ സഞ്ചാരകേന്ദ്രമായ ബ്രൂമിലെ കേബിൾ ബീച്ചിൽ മുങ്ങിതാഴ്ന്ന അച്ഛനെയും മകനെയും അത്ഭുതകരമായി രക്ഷപ്പെടുത്തിയ കത്തോലിക്കാ പുരോഹിതൻ ശ്രദ്ധ നേടുന്നു. ശക്തമായ തിരയിൽ വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഇരുവരെയും പുരോഹിതനായ ഫാ. ലിയാം റയാനാണ് അത്ഭുതകമായി രക്ഷപെടുത്തിയത്. വെള്ളത്തിൽ വീണ ഇരുവരുടെയും അടുത്തേക്ക് നീന്തി ചെന്ന് തോളിലേറ്റിയാണ് കരക്ക് എത്തിച്ചത്.
"വിനോദ സഞ്ചാര മേഖലയിൽ സുരക്ഷിത സ്ഥാനത്തായിരുന്ന പിതാവും മകനും പെട്ടന്ന് ശക്തമായ തിരയിൽ തെറിച്ച് വീഴുകയായിരുന്നു. അലറി വിളിച്ചെങ്കിലും ആദ്യം പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നാലെ അവരുടെ അടുത്തേക്ക് നീന്തിയെത്തി. തോളിൽ കയറ്റി രക്ഷപെടുത്തി. ഒരു വലിയ വേലിയേറ്റം ഉണ്ടായാൽ അപകടം വളരെ വേഗം സംഭവിക്കാവുന്ന ഇടമാണ്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ് "- ഫാ. ലിയാം റയാൻ അപകടത്തെക്കുറിച്ച് പറഞ്ഞു.
ഫാദർ ലിയാം റയാൻ
ബ്രൂം കത്തോലിക്കാ ഇടവക വികാരിയായ ഫാദർ ലിയാം റയാൻ ധീരത അവാർഡ് ജേതാവ് കൂടിയാണ്. സംസ്ഥാനത്തിന്റെ തെക്ക് - പടിഞ്ഞാറൻ ഭാഗത്തുള്ള ബങ്കർ ബേയിൽ സ്രാവിന്റെ കടിയേറ്റയാളെ രക്ഷിച്ചതിന് 2022 ൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ധീരത അവാർഡ് ലഭിച്ചിട്ടുണ്ട്. സർഫിംഗിലും നീന്തലിലും പുരോഹിതൻ പ്രാവിണ്യം നേടിയിട്ടുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ കേബിൾ ബീച്ചിൽ നടന്ന രക്ഷാപ്രവർത്തനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതിന് ശേഷം ആളുകൾ വെള്ളത്തിൽ കുടുങ്ങുന്നതിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ് കോസ്റ്റ് വാട്ടർ സേഫ്റ്റി വിഭാഗം അറിയിച്ചു. കേബിൾ ബീച്ചിൽ മാത്രം അഞ്ച് ദിവസത്തിനുള്ളിൽ നാല് രക്ഷാപ്രവർത്തനങ്ങൾ നടന്നെന്ന് പട്രോളിങ്ങിന് നേതൃത്വം നൽകുന്ന വെസ്റ്റ് കോസ്റ്റ് വാട്ടർ റെസ്‌ക്യൂ വ്യക്തമാക്കി.