ചാരിറ്റിയുടെ മറവില്‍ ഹമാസിന് ധന സഹായം: വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

ചാരിറ്റിയുടെ മറവില്‍  ഹമാസിന് ധന സഹായം:  വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍:  ഹമാസിന്റെ സൈനിക വിഭാഗത്തിന് ധന സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇവര്‍ ഹമാസിന്റെ സൈനിക വിഭാഗത്തിന് സാമ്പത്തിക സഹായം നല്‍കുന്നതായി യു.എസ് ട്രഷറി വകുപ്പാണ് കണ്ടെത്തിയത്.

ഗാസ മുനമ്പിലും മറ്റ് മേഖലകളിലും മാനുഷിക പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഈ സംഘടനകള്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നുവെന്ന് യു.എസ് ട്രഷറി വകുപ്പ് പറഞ്ഞു.

ഗാസ ആസ്ഥാനമായുള്ള അല്‍-വിയാം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പട്ടികയിലുള്ള സംഘടനകളിലൊന്ന്.
ഇത് ഹമാസിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപിക്കപ്പെടുന്നു. ഇതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാമി, മുഹമ്മദ് അബു മാരി എന്നിവര്‍ ഉപരോധ പട്ടികയില്‍ ഉണ്ട്.

തുര്‍ക്കി ആസ്ഥാനമായുള്ള പാലസ്തീന്‍ വഖ്ഫിയാണ് അടുത്തത്. ഈ ചാരിറ്റി സംഘടനയ്ക്കും അതിന്റെ ചെയര്‍മാന്‍ സെക്കി അബ്ദുല്ല ഇബ്രാഹിം അറാവിക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലസ്തീന്‍ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന മറ്റൊരു സംഘടനയ്ക്കെതിരെയും അമേരിക്ക നടപടി സ്വീകരിച്ചു.

കൂടാതെ അള്‍ജീരിയ, നെതര്‍ലാന്‍ഡ്സ്, ഇറ്റലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ചില ചാരിറ്റികളും നിരോധിച്ചു. അവയ്ക്ക് ഹമാസുമായോ പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ 2024 ലെ റിപ്പോര്‍ട്ട് അനുസരിച്ച് തീവ്രവാദ ഫണ്ടിങിനായി ഇപ്പോള്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഫണ്ടിങിന്റെ ഭൂരിഭാഗവും നിയമാനുസൃതമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ളതായതിനാല്‍ തീവ്രവാദ ഫണ്ടിങ് തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതുകൊണ്ടാണ് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിടുന്നത്. എന്നാല്‍ മാനുഷിക സേവനത്തിന്റെ മറവില്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നത് അമേരിക്ക അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉപരോധങ്ങള്‍ നല്‍കുന്നതെന്ന് നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.