വാഷിങ്ടൺ ഡിസി: അമേരിക്കയിൽ നടന്ന വെടിവയ്പ്പിൽ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികൾ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോൽട്ടറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടന്നുവരികയാണ്.
മെലിസ ഹോർട്ട്മാൻ, ഭർത്താവ് മാർക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയപ്പകയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പ്രതി പൊലീസ് വേഷത്തിൽ ദമ്പതികളുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണിൽപ്പെട്ടത്. തുടർന്ന് പൊലീസിന് നേരെയും വെടിയുതിർത്തു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അക്രമയുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് മറ്റ് രാഷ്‌ട്രീയക്കാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ലഭിച്ചു. 70 ഓളം പേരുടെ വിവരങ്ങളാണ് വാഹനത്തിൽ നിന്നും ലഭിച്ചത്. ഇത് ദുരൂഹത കൂട്ടുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.