അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; രക്ഷാ ദൗത്യം തുടരുന്നു

അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി; രക്ഷാ ദൗത്യം തുടരുന്നു

കാലിഫോര്‍ണിയ: അമേരിക്കയിലെ പ്രസിദ്ധമായ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഷെയ്ക്ക് ഹസന്‍ ഖാനാണ് ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുളള ശ്രമത്തിനിടയില്‍ കുടുങ്ങിയത്.

പെട്ടന്നുണ്ടായ കൊടുങ്കാറ്റില്‍ പെട്ടു പോയതാണ് പ്രതിസന്ധിയായത് എന്നാണ് പുറത്തു വരുന്ന വിവരം. ഇദേഹത്തെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കിയ ആദ്യ മലയാളിയെന്ന നേട്ടം അടുത്തയിടെ ഷെയ്ക്ക് ഹസന്‍ ഖാന്‍ സ്വന്തമാക്കിയിരുന്നു.

ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരിക ക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും, പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളൂവെന്ന് പറയുന്നു. 1932 മുതല്‍ ഏകദേശം 120 ല്‍ അധികം ആളുകള്‍ ഡെനാലിയില്‍ മരിച്ചിട്ടുണ്ട്. ഇവിടെ അപകട സാധ്യതകള്‍ ഏറെയാണ്.

പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം.എ അലി അഹമ്മദ് ഖാന്റെയും ജെഷാഹിദയുടെയും മകനാണ് ഷെയ്ക്ക് ഹസന്‍ ഖാന്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.

2022 ല്‍ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍, ഓസ്‌ട്രേലിയയിലെ മൗണ്ട് കോസിയാസ്‌കോ എന്നീ പര്‍വതങ്ങളുടെ നെറുകയിലും അദേഹം എത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.