മനാഗ്വ: 2025 ലെ സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ‘പേസെം ഇൻ ടെറിസ’ അവാർഡ് മനാഗ്വയിലെ സഹായ മെത്രാൻ സിൽവിയോ ബേസിന്. ജൂലൈ ഒമ്പതിന് അമേരിക്കയിലെ ഡാവൻപോർട്ടിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ വച്ച് ബിഷപ്പ് സിൽവിയോ ബേസ് അവാർഡ് ഏറ്റുവാങ്ങും.
നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളായിരുന്നു ബിഷപ്പ്. ഭരണ കൂടത്തിന്റെ പീഡനത്തെ തുടർന്ന് ബിഷപ്പിന് നിക്കരാഗ്വ വിടേണ്ടി വന്നു. ആറ് വർഷത്തിലേറെയായി പ്രവാസിയാണ്.
“നിക്കരാഗ്വയിലെ അടിച്ചമർത്തലുകൾക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് ബിഷപ്പ് ബേസിന്റേത്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ ഒരു മാതൃരാജ്യത്തെക്കുറിച്ച് സ്വപ്നം കാണുന്ന ആയിരക്കണക്കിന് നിക്കരാഗ്വക്കാർക്ക് അദേഹത്തിന്റെ വാക്കുകൾ പ്രതീക്ഷ നൽകി. സത്യത്തോടും ഏറ്റവും ദുർബലരായവർക്കും വേണ്ടിയുള്ള ബിഷപ്പിന്റെ പ്രതിബദ്ധത വളരെ വലുതാണ്. ദുഷ്‌കരമായ സമയങ്ങളിൽ ഒരു വഴികാട്ടിയും ആശ്വാസകനും വെളിച്ചവുമായിരുന്നു. നിക്കരാഗ്വ നിങ്ങളെ ഹൃദയത്തിൽ വഹിക്കുന്നു.”- മുൻ രാഷ്ട്രീയ തടവുകാരനും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഫെലിക്സ് മറാഡിയാഗ സോഷ്യൽ മീഡിയയിൽ കുറിച്ചു.