തൃശൂർ: കൽദായ സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം (85) അന്തരിച്ചു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം.
ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം.
പൊതു സമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരം.
തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ജൂലൈ അഞ്ചിന് ബുള്ളറ്റിൻ ഇറക്കിയിരുന്നു.