ഡമാസ്‌ക്കസ്: സിറിയയില്‍ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ ദിനം പ്രതി വർധിക്കുന്നു. ഡമാസ്‌കസിൽ 23 പേർക്ക് ജീവൻ നഷ്ടമായ ആക്രമണത്തിന്റെ മുറിവ് ഉണങ്ങും മുന്നേ വീണ്ടും ആക്രമണങ്ങൾ അരങ്ങേറുന്നു.
തെക്കന്‍ സിറിയയിലെ ചെറു ഗ്രാമമായ അൽ-സുര അൽ-കബീറയിലെ ദേവാലയവും 38 ക്രൈസ്തവ ഭവനങ്ങളും അഗ്നിക്കിരയാക്കിയതായി റിപ്പോർട്ട്. സെന്റ് മൈക്കിള്‍ ദൈവാലയമാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയതെന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്തു.
ഭവന രഹിതരായ ക്രൈസ്തവർ അടുത്തുള്ള ചെറു നഗരമായ ഷഹ്ബയില്‍ അഭയം തേടിയിരിക്കുകയാണ്. അവിടെ ‘അപകടകരമായ സാഹചര്യങ്ങളില്‍’ ഒരു ദേവാലയ ഹാളിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അക്രമികള്‍ തങ്ങളുടെ ജീവിതത്തിനാണ് തീയിട്ടതെന്ന് ഇടവക വികാരി ഫാ. ബട്രസ് അല്‍ - ജൂട്ട് പറഞ്ഞു. ഈ ദേവാലയം കല്ലുകള്‍ കൊണ്ടല്ല നിര്‍മിച്ചിരിക്കുന്നത്. വിശ്വാസത്താലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന വിശ്വാസം. ഞങ്ങള്‍ അത് പുനര്‍നിര്‍മിക്കുമെന്നും ഫാ. ബട്രസ് അല്‍ - ജൂട്ട് കൂട്ടിച്ചേര്‍ത്തു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജൂൺ 22ന് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയിരുന്നു. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 63 പേർക്ക് പരിക്കേറ്റിരിന്നു.