മനാഗ്വ: മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾക്കും ദേവാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു. നിക്കരാഗ്വയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 11 ക്രൈസ്തവരാണ്. ലാ റോക്ക പ്രൊട്ടസ്റ്റന്റ് സഭയിലെ പാസ്റ്റർ റൂഡി പലാസിയോസ് വർഗാസ് പോലുള്ള നിരവധി ക്രിസ്ത്യാനികളും ആകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മതസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നിവയ്‌ക്കെതിരെയാണ്യു ഡാനിയൽ ഒർട്ടേഗയുടെ നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം അടിച്ചമർത്തൽ നടത്തുന്നത്. പാലാസിയോസ് വർഗാസ്, അവരുടെ സഹോദരി ജെസീക്ക, പെഡ്രോ ലോപ്പസ്, അർമാണ്ടോ ബെർമുഡെസ് മോജിക്ക, മരിയ ലാറ റോജാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായി യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ഈ വ്യക്തികൾ നിലവിൽ നിർബന്ധിതമായി തിരോധാനം ചെയ്യപ്പെട്ട അവസ്ഥയിലാണ്. ജൂലൈ മുതൽ രാഷ്ട്രീയ എതിരാളികളായി കണക്കാക്കി 11 പേരെയെങ്കിലും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലർ എവിടെയാണെന്ന് അറിയില്ല,” യു എൻ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.