ലണ്ടൻ: പാലസ്തീൻ അനുകൂല സംഘടനയായ 'പാലസ്തീൻ ആക്ഷന്' പിന്തുണയുമായി ലണ്ടനിൽ പ്രകടനം നടത്തിയവർക്കെതിരെ പൊലീസ് നടപടി. ഈ സംഘടനയെ ഭീകര സംഘടനയായി യുകെ സർക്കാർ മുദ്രകുത്തുകയും അവരുടെ പ്രകടനങ്ങളും മറ്റ് പ്രവർത്തനങ്ങളും നിരോധിക്കുകയും ചെയ്തിരുന്നു. ഈ നിരോധനം ലംഘിച്ചാണ് ലണ്ടനിൽ പ്രകടനം നടന്നത്. ഏകദേശം 200ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
യുകെ സർക്കാരിന്റെ നിരോധനം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് പ്രകടനക്കാർ വാദിക്കുന്നു. പാലസ്തീൻ ആക്ഷന് പിന്തുണ പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് 150 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പാലസ്തീൻ ആക്ഷൻ പ്രവർത്തകർ തെക്കൻ ഇംഗ്ലണ്ടിലെ ഒരു ബ്രിട്ടീഷ് എയർഫോഴ്സ് വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ സംഭവം നടന്നിരുന്നു. പ്രതിഷേധക്കാർ വിമാനങ്ങളുടെ എഞ്ചിനിൽ ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുകയുമുണ്ടായി. ഈ നീക്കമാണ് സംഘടനയെ ഭീകര പട്ടികയിൽ പെടുത്തുന്നതിനും നിരോധിക്കുന്നതിനും കാരണമായത്.
വിവിധ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായാണ് പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധക്കാർ എത്തിയത്. 'വംശഹത്യയെ ഞാൻ എതിർക്കുന്നു' ഞാൻ പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു," എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ അവർ ഉയർത്തിപ്പിടിച്ചിരുന്നു. തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു.