'വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, കൊന്നുകളയും ഞാന്‍': ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ കനേഡിയന്‍ യുവാക്കളുടെ കൊലവിളി

'വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, കൊന്നുകളയും ഞാന്‍': ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ കനേഡിയന്‍ യുവാക്കളുടെ  കൊലവിളി

ഒന്റാറിയോ: ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ കനേഡിയന്‍ യുവാക്കളുടെ കൊലവിളിയും വംശീയ അധിക്ഷേപവും. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റര്‍ബറോയില്‍ ജൂലൈ 29 നാണ് സംഭവം.

യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നതോടെ സംഭവം രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

ഒരു പിക്കപ്പ് വാനിലിരുന്ന് മൂന്ന് യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവര്‍ഷവും നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യക്കാരനായ യുവാവ് അവരുടെ വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാള്‍ വധ ഭീഷണി മുഴക്കിയത്.

'വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരന്‍. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?' എന്നാണ് യുവാവ് ആക്രോശിക്കുന്നത്. അധിക്ഷേപത്തിന് ഇരയായ വ്യക്തി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കവര്‍ത്ത ലേക്സ് സിറ്റിയില്‍ നിന്നുള്ള പതിനെട്ട് വയസുകാരനെ അറസ്റ്റ് ചെയ്തതായി പീറ്റര്‍ബറോ പൊലീസ് അറിയിച്ചു.


ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തില്‍ വിട്ടയച്ച പ്രതി സെപ്റ്റംബര്‍ 16 ന് കോടതിയില്‍ ഹാജരാകുമെന്നും പൊലീസ് പറഞ്ഞു.

'ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസിലാകും. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു'- പീറ്റര്‍ബറോ പൊലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.

ഇത് നമ്മുടെ നഗരത്തില്‍ അംഗീകരിക്കാനാവുന്ന പെരുമാറ്റമല്ല എന്നത് വ്യക്തമാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിദ്വേഷപരമായ സംഭവങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാന്‍ തങ്ങള്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാനും ഇത്തരം കാര്യങ്ങള്‍ പൊലീസിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു സമൂഹം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.