കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ ഭരണത്തിന്‍ കീഴില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനമെന്ന് അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍.
താലിബാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ സദാചാര നിയമങ്ങള്‍ മത സ്വാതന്ത്ര്യത്തെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുകയാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നതെന്നും ഓഗസ്റ്റ് 15 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സുന്നി ഇസ്ലാമിന് പുറത്തുള്ള ഏതൊരു വിശ്വാസവും പാലിക്കുന്നത് കുറ്റകൃത്യമായാണ് താലിബാന്‍ കാണുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഫ്ഗാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ രഹസ്യമായാണ് പ്രാര്‍ത്ഥന വരെ നടത്തുന്നത്. സദാചാര നിയമ പ്രകാരം മുസ്ലീങ്ങളോ അല്ലാത്തവരോ ആയ എല്ലാ അഫ്ഗാന്‍ സ്ത്രീകളും അവരുടെ ശരീരവും മുഖവും മുഴുവന്‍ മറയ്ക്കാന്‍ നിര്‍ബന്ധിതരാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊടിയ ശിക്ഷയാണ് നല്‍കുന്നത്.
അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ പിന്‍വാങ്ങുകയും നേതാക്കള്‍ രാജ്യം വിടുകയും ചെയ്തതിനെ തുടര്‍ന്ന് 2021 ഓഗസ്റ്റ് 15 ന് താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി അഫ്ഗാനികള്‍ കാത്തു സൂക്ഷിച്ചിരുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം ഇതോടെ വഷളായി.
കടുത്ത ഇസ്ലാമിക ചിന്തയില്‍ ഊന്നിയുള്ള ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കനത്ത സമ്മര്‍ദ്ദത്തിനും വിവേചനത്തിനും ഇരകളാകുന്നു. ക്രൈസ്തവരുടെ വീടുകളില്‍ പതിവായി റെയ്ഡുകള്‍ നടക്കുന്നതായും ജോലിക്കും കുടുംബത്തിനും നേരെ നിരന്തരം ഭീഷണികള്‍ നേരിടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.