നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍: അബ്ബാസ് അരാഗ്ചി ചൈനയിലേക്ക്; നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടത്തും

നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍: അബ്ബാസ് അരാഗ്ചി ചൈനയിലേക്ക്; നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടത്തും

ടെഹ്‌റാന്‍: നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലേക്ക്. സന്ദര്‍ശനത്തിനിടെ അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.ഐ.ബി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളും ചര്‍ച്ചയാകും. വിവിധ രാജ്യങ്ങളുമായി ഇറാന്‍ നടത്തി വരുന്ന നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനുമായുള്ള യു.എസ്, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാന നീക്കങ്ങളും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയുടെ പിന്തുണ തേടുക എന്നത് ഇറാന് നിര്‍ണായകമാണ്. അടുത്തിടെ പാകിസ്ഥാന്‍, ഒമാന്‍, റഷ്യ എന്നി രാജ്യങ്ങളില്‍ അരാഗ്ചി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൈനീസ് സന്ദര്‍ശനം.

യുദ്ധത്തില്‍ പക്ഷം ചേരാതെ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇറാനുമായുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം നിലനിര്‍ത്തുമ്പോള്‍ തന്നെ അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചൈന ആശയ വിനിമയത്തിന് തയ്യാറാകുന്നുണ്ട്. ഇത് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയ്ക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്.

മെയ് 14 ന് നടക്കാനിരിക്കുന്ന യു.എസ്-ചൈന ഉച്ചകോടിക്ക് മുന്നോടിയായി ഇറാന്റെ നിലപാടുകള്‍ ചൈനയെ ബോധ്യപ്പെടുത്തുക എന്നതും അരാഗ്ച്ചിയുടെ യാത്രാ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.