ലബനനിൽ രാഷ്ട്രീയ പോര് മുറുകുന്നു; പാത്രിയർക്കീസിനെതിരെ ഹിസ്ബുള്ള അനുകൂലികളുടെ എഐ ആക്രമണം.

ലബനനിൽ രാഷ്ട്രീയ പോര് മുറുകുന്നു; പാത്രിയർക്കീസിനെതിരെ ഹിസ്ബുള്ള അനുകൂലികളുടെ എഐ ആക്രമണം.

ബെയ്റൂട്ട്: ലെബനനിലെ ആത്മീയ നേതൃത്വത്തിനും ക്രൈസ്തവ സഭയുടെ അന്തസിനുമെതിരെ ആസൂത്രിതമായ ഡിജിറ്റൽ ആക്രമണം. അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും മരോനൈറ്റ് പാത്രിയർക്കീസ് കർദിനാൾ ബെച്ചാര ബൂട്രോസ് അൽ-റായിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള അനുകൂലികൾ നടത്തുന്ന ക്രൂരമായ സൈബർ യുദ്ധം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വികലമായ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് സഭയുടെ തലവനെ അപമാനിക്കാൻ നീക്കം നടക്കുന്നത്.

തനിക്കെതിരെ നടക്കുന്ന ഈ നീചമായ സൈബർ ആക്രമണത്തിനെതിരെ പാത്രിയർക്കീസ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. “ഇതിനെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കാനാവില്ല. മനുഷ്യ അന്തസിനെ ചവിട്ടിമെതിക്കുന്ന ഇത്തരം നീക്കങ്ങൾ മൂല്യങ്ങളുടെയും ഭാഷയുടെയും തകർച്ചയാണ് വിരൽ ചൂണ്ടുന്നത്,” അദേഹം വ്യക്തമാക്കി. ആത്മീയ നേതാക്കളെ പരിഹസിക്കുന്നത് ലെബനനിലെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണെന്നും ഓർമ്മിപ്പിച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ലബനനിലെ ക്രൈസ്തവ സാന്നിധ്യത്തെയും അവരുടെ നേതൃത്വത്തെയും ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്നും പ്രമുഖ പൗരപ്രവർത്തക ജോവെല്ലെ എം. ഹൊവെയെക് പറഞ്ഞു. പാത്രിയർക്കീസിനെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ലെബനനിലെ രാഷ്ട്രീയ-വിഭാഗീയ ചേരിതിരിവ് വർദ്ധിപ്പിക്കാൻ ഇത്തരം കാമ്പെയ്‌നുകൾ കാരണമാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

യുദ്ധത്തിനെതിരെയും രാജ്യത്തെ സമാധാനത്തിന് വേണ്ടിയും പാത്രിയർക്കീസ് കൈക്കൊള്ളുന്ന ധീരമായ നിലപാടുകളാണ് ഹിസ്ബുള്ള അനുകൂലികളെ ചൊടിപ്പിച്ചത്. സഭയുടെ സമാധാന സന്ദേശങ്ങളെ സൈബർ ആക്രമണങ്ങൾ കൊണ്ട് അടിച്ചമർത്താനാവില്ലെന്ന് സഭാ വിശ്വാസികൾ ഒരേസ്വരത്തിൽ പ്രതികരിക്കുന്നു.

ഈ ഡിജിറ്റൽ അതിക്രമത്തിനെതിരെ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സഭയുടെ തലവനെതിരെയുള്ള ഈ കടന്നുകയറ്റം ആത്മീയ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.