അധിക തീരുവയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍; ട്രംപ് ഭരണകൂടം തിരിച്ചു കൊടുക്കേണ്ടി വന്നത് 10,000 കോടി ഡോളര്‍

അധിക തീരുവയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍; ട്രംപ് ഭരണകൂടം തിരിച്ചു കൊടുക്കേണ്ടി വന്നത് 10,000 കോടി ഡോളര്‍

വാഷിങ്ടണ്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കിയ നടപടിയില്‍ യുഎസ് സുപ്രീം കോടതി ഇടപെട്ടതോടെ ട്രംപ് ഭരണകൂടം തിരിച്ചു കൊടുക്കേണ്ടി വന്നത് 10,000 കോടി ഡോളര്‍. തീരുവ വര്‍ധന സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് അധികമായി ഈടാക്കിയ തുക മടക്കി നല്‍കാന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമായത്.

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഏകദേശം 166 ബില്യണ്‍ ഡോളറാണ് തീരുവയായി ഈടാക്കിയിരുന്നത്. തീരുവ ഇനത്തില്‍ അധിക തുക അടച്ച ഇറക്കുമതിക്കാര്‍ക്കാണ് പണം തിരികെ നല്‍കിയത്.

ജൂലൈ അവസാനത്തോടെ പലിശയടക്കം ഏകദേശം 100 ശതകോടി ഡോളര്‍ റീഫണ്ടായി ട്രഷറി വകുപ്പിലൂടെ ഇറക്കുമതിക്കാര്‍ക്ക് വിതരണം ചെയ്തു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏകപക്ഷീയമായി താരിഫുകള്‍ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി ഈ തീരുവകള്‍ റദ്ദാക്കിയിരുന്നു.

വ്യാപാര പങ്കാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി ട്രംപ് തീരുവകളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ട്രംപിന്റെ ഈ ശ്രമത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

താരിഫുകള്‍ നിലവിലിരുന്നപ്പോള്‍ സാധനങ്ങളുടെ വിലക്കയറ്റം മൂലം യഥാര്‍ത്ഥത്തില്‍ ദുരിതമനുഭവിച്ച സാധാരണ അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് ഈ റീഫണ്ടില്‍ നിന്ന് യാതൊരു ആനുകൂല്യവും നേരിട്ട് ലഭിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.