ദുബായ്: റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 100 മില്ല്യണ്‍ മീല്‍സ് പദ്ധതി വലിയ വിജയമായി. 216 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിവിധ രാജ്യങ്ങളിലെ അർഹതപ്പെട്ടവരിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

റമദാന്‍ അവസാന നാളുകളിലേക്ക് എത്തി നില്‍ക്കുമ്പോള്‍ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് (എംബിആർജിഐ) ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
ഔദ്യോഗികമായി 100 മില്ല്യണ്‍ മീല്‍സ് അവസാനിച്ചുവെങ്കിലും വിവിധ രാജ്യങ്ങളിലെ അർഹതപ്പെട്ടവരിലേക്ക് മൂന്നുമാസം കൂടി ഭക്ഷണപ്പൊതികളെത്തിക്കും. 100 മില്ല്യണ്‍ മീല്‍സിലേക്ക് 51 രാജ്യങ്ങളിലെ 3,85,000 പേർ സംഭാവന നൽകി. 20 ദശലക്ഷം ഭക്ഷണപ്പൊതികൾ എസ്എംഎസിലൂടെയും വെബ്സൈറ്റ് സംഭാവനകളിലൂടെയും മാത്രം ലഭിച്ചു. സ്വകാര്യമേഖലയില്‍ നിന്ന് 70 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ലഭിച്ചു.12 ഭക്ഷ്യബാങ്കുകളും ഒൻപത് ജീവകാരുണ്യ സംഘടനകളും മുപ്പത് രാജ്യങ്ങളിലെ വിതരണത്തിൽ പങ്കാളികളായി. ഒരു ദിർഹം കൊണ്ട് ഒരു ഭക്ഷണപ്പൊതി എന്ന നിലയിലാണ് വിതരണം നടത്തിയത്. 2015 ലാണ് പദ്ധതി ആരംഭിച്ചത്.