അബുദാബി: കോവിഡിനെതിരെയുളള പ്രതിരോധ കുത്തിവയ്പ്, സിനോഫോം വാക്സിന്‍ മൂന്ന് മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് നല്‍കുന്നതിന്റെ ആദ്യപടിയായി ഇതേകുറിച്ചുളള പഠനത്തിനൊരുങ്ങുകയാണ് യുഎഇ. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായുളള പഠനമായിരിക്കും നടക്കുക.
സ്കൂളുകളിലേക്ക് കുട്ടികള്‍ സുരക്ഷിതരായി മടങ്ങിയെത്തുകയെന്നുളള ലക്ഷ്യം വച്ചാണ് പഠനം നടക്കുന്നത്. നേരത്തെ ചൈനയിലെയും യുഎസ് , യുകെ എന്നിവിടങ്ങളിലെയും വാക്സിന്‍ നിർമ്മാതാക്കള്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനായുളള പരീക്ഷണങ്ങളും പഠനങ്ങളും ആരംഭിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലെ 900 കുട്ടികളിൽ വാക്‌സിനുള്ള പ്രതിരോധം നിരീക്ഷിക്കുകയാണ് പഠനം. മാതാപിതാക്കളുടെ പിന്തുണയോടെ അവരുടെ സമ്മതത്തോടെയായിരിക്കും ഓരോ കുട്ടിയും വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുക. വിവിധ ഘട്ടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യ അധികൃതർ പിന്തുണ നല്‍കും. ഇതേ കുറിച്ചുളള വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്യും.
രാജ്യത്തിന്റെ ഭാവിയും സമൂഹത്തിന്റെ ആണിക്കല്ലും കുട്ടികളാണ്. വാക്സിനേഷന്‍ പ്രക്രിയയില്‍ മറ്റേതൊരു രാജ്യത്തേക്കാളും മുന്‍പന്തിയിലാണ് യുഎഇ. സമീപ ഭാവിയില്‍ തന്നെ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന നാഷണൽ കോവിഡ് -19 ക്ലിനിക്കൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. നവാൽ അൽ കാബി പറഞ്ഞു.
കുട്ടികള്‍ക്കു കൂടി പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ സാധിച്ചാല്‍ അത് അവരെയും അവരുടെ ചുറ്റമുളളവരുടേയും സുരക്ഷ ഒന്നുകൂടി വർദ്ധിപ്പിക്കും. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാവരിലും വാക്സിനെത്തിക്കുകയെന്നുളളതാണ് യുഎഇയുടെ ലക്ഷ്യം.