വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം. ടൗണിൽ ബസിറങ്ങി ഓട്ടോ വിളിച്ചു. ആശ്രമത്തിലെത്തിയ ഓട്ടോക്കാരൻ്റെ പണം നൽകി അയാളെ തിരിച്ചയച്ചു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ഓട്ടോക്കാരൻ തിരിച്ചെത്തി. ''അമ്പത് രൂപ കൂടുതൽ ഉണ്ടായിരുന്നു" എന്നു പറഞ്ഞ് പണം തിരിച്ച് നൽകി. "വേണ്ടിയിരുന്നില്ല"ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി അതിശയിപ്പിച്ചു: ''അർഹിക്കാത്തത് കൈയിൽ വയ്ക്കാൻ എൻ്റെ മനസാക്ഷി അനുവദിക്കുന്നില്ല. ഇപ്പോഴാണ് മനസൊന്ന് ശാന്തമായത് !" ആ വിശ്വസ്തതയ്ക്കു മുമ്പിൽ ഞാനറിയാതെ കരങ്ങൾകൂപ്പിപ്പോയി.മത്സരത്തിൻ്റെയും വെട്ടിപ്പിടിക്കലിൻ്റെയും ലോകത്തിലാണ് നാം. മറ്റുള്ളവരെ വഞ്ചിച്ചും കൊള്ളയടിച്ചും പണമുണ്ടാക്കുന്നവരുടെ വാർത്തകളാണ് മാധ്യമങ്ങൾ മുഴുവൻ. അങ്ങനെയുള്ള ലോകത്ത് ഇത്തരം നന്മയുള്ള മനുഷ്യർ വിരളമാണല്ലോ?
ഇവിടെയാണ് ക്രിസ്തുവിൻ്റെ വാക്കുകൾ കൂടുതൽ അർത്ഥവത്താകുന്നത്:"ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും" (ലൂക്കാ 16 : 10).
അനുദിനം അനേകം കാര്യങ്ങളിൽ വ്യാപൃതരായ നമ്മൾ ഉത്തരവാദിത്വത്തോട് വിശ്വസ്തരാണോ എന്ന് പരിശോധിക്കാം. ദൈവം വെറുക്കുന്ന ഏറ്റവും വലിയ തിന്മ കപട്യമാണ്. മറ്റുള്ളവനെ വഞ്ചിച്ചും കവർന്നും പണമുണ്ടാക്കുന്നതിനേക്കാൾ നല്ലത്, ദൈവത്തോട് വിശ്വസ്തത പുലർത്തി ദരിദ്രനാകുന്നതാണ്. ആദ്യം പറഞ്ഞ സംഭവത്തിലെ ഓട്ടോക്കാരനെ നമ്മുടെ ജീവിതത്തിലേക്കും ചേർത്തു വയ്ക്കാം.