ധര്‍മേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ പഞ്ചനക്ഷത്ര പാര്‍ട്ടി; സി.ജെ.പിയുടെ വിജയാഘോഷം വിവാദത്തില്‍

ധര്‍മേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ പഞ്ചനക്ഷത്ര പാര്‍ട്ടി; സി.ജെ.പിയുടെ വിജയാഘോഷം വിവാദത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് ജന്തര്‍മന്തറില്‍ മാസങ്ങള്‍ നീണ്ട വിദ്യാര്‍ഥി സമരം അവസാനിച്ചതിന് പിന്നാലെ സി.ജെ.പി നേതാക്കള്‍ സംഘടിപ്പിച്ച വിജയാഘോഷ പാര്‍ട്ടിയില്‍ അമര്‍ഷം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിരുന്നില്‍ സംഘടനയിലെ പ്രമുഖ നേതാക്കള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.

സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് വിദ്യാര്‍ഥികള്‍ തലസ്ഥാനത്ത് ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മുന്‍നിര നേതാക്കള്‍ ആഡംബര ഹോട്ടലില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ചതെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു. നീറ്റ് പരീക്ഷാ വിവാദത്തിലും മറ്റ് ആവശ്യങ്ങളിലും ഉറച്ചുനിന്ന് സമരം ചെയ്ത വിദ്യാര്‍ഥികളുടെ ത്യാഗത്തെ നിസാരവല്‍ക്കരിക്കുന്ന രീതിയിലാണ് നേതാക്കള്‍ പെരുമാറിയതെന്നും വിമര്‍ശനമുണ്ട്.



അതിനിടെ ആരോപണങ്ങള്‍ ശക്തമായതോടെ ബി.ജെ.പിയും സി.ജെ.പിക്കെതിരെ രംഗത്തെത്തി. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമ്പത്തിക ഉറവിടങ്ങള്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ വികാരങ്ങളെ മുന്‍നിര്‍ത്തി സമരം സംഘടിപ്പിച്ച സംഘടന, ഒടുവില്‍ കോര്‍പ്പറേറ്റ് ശൈലിയിലുള്ള വിജയാഘോഷമാണ് നടത്തിയതെന്നും നേതാക്കളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഭരണപക്ഷം ആരോപിച്ചു.

എന്നാല്‍ പുതിയ തലമുറയുടെ ആഘോഷ രീതികളെ പഴഞ്ചന്‍ ചിന്താഗതിയോടെ കാണേണ്ടതില്ലെന്ന നിലപാടിലാണ് സി.ജെ.പി വക്താക്കള്‍. പ്രതിഷേധം പോലെതന്നെ വിജയാഘോഷവും തങ്ങളുടെ അവകാശമാണെന്നും സമരം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചതെന്നും സി.ജെ.പി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.