ജനന നിരക്കിലെ താഴ്ച ആശങ്കാജനകം: മസ്‌ക്

ജനന നിരക്കിലെ താഴ്ച ആശങ്കാജനകം: മസ്‌ക്

മനുഷ്യരാശിയുടെ ഭാവിയെ സാരമായി ബാധിക്കുന്ന
പ്രവണതയെന്ന് സ്‌പേസ് എക്‌സ്, ടെസ് ല സിഇഒ

വാഷിംഗ്ടണ്‍: ജനസംഖ്യയിലെ വര്‍ദ്ധനാ നിരക്ക് അപായകരമാം വിധം കീഴോട്ടാകുന്നതില്‍ ഉത്ക്കണ്ഠ പങ്കിട്ട് സ്‌പേസ് എക്‌സ്, ടെസ് ല സിഇഒ എലോണ്‍ മസ്‌ക്. മനുഷ്യരാശിയുടെ ഭാവിയെ സാരമായി ബാധിക്കുന്ന പ്രവണതയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അമേരിക്കയിലെ ജനന നിരക്കില്‍ വര്‍ഷങ്ങളായുള്ള ഇടിവ് ചൂണ്ടിക്കാട്ടിയും കോവിഡ്-19 എങ്ങനെയാണ് നിലവില്‍ ജനസംഖ്യാ വളര്‍ച്ച തടയുന്നതെന്നുള്ള ഡാറ്റ വിശദമാക്കിയും ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനം ട്വിറ്ററില്‍ പങ്കിട്ടാണ് മസ്‌ക് തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയത്.

പകുതി അമേരിക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു മരണമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂലൈ ഒന്നിന് അവസാനിച്ച വര്‍ഷത്തില്‍ വെറും 0.35 ശതമാനമേ യു.എസ് ജനസംഖ്യ വര്‍ദ്ധിച്ചുള്ളൂ. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനാ നിരക്കാണിത്.

ഈ വര്‍ഷം ജനസംഖ്യാ വര്‍ധനവ് ഏകദേശം പൂജ്യമായിരുക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്. മഹാമാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ കുട്ടികള്‍ ജനിക്കുന്നതിലുള്ള ഭീതി പൊതുവേ പ്രബലമാണ്. അക്കാരണത്താല്‍ ഈ വര്‍ഷം യു.എസില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3,00,000 കുറവ് ജനനങ്ങളേ ഉണ്ടാകാനിടയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.