കുറച്ച് വർഷങ്ങൾക്കു മുമ്പ് നടന്നതാണിത്. കന്യാസ്ത്രികളാകാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞ് ഏതാനും യുവതികൾ ഒരു കോൺവെൻ്റിൽ ചെന്നു. അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സിസ്റ്റേഴ്സ് വികാരിയച്ചൻ്റെ കത്തുമായി വന്നാൽ ദൈവവിളി ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് പറഞ്ഞത്. നിർദേശിച്ച ദിവസം തന്നെ അവർ ക്യാമ്പിൽ പങ്കെടുക്കാനെത്തി. അവരെ കോൺവൻ്റിൽ ചേർക്കാനുള്ള നടപടികളുടെ ഭാഗമായി അവരുടെ വീടുകൾ സന്ദർശിക്കാൻ സിസ്റ്റേഴ്സ് തീരുമാനിച്ചു.
സിസ്റ്റേഴ്സിനെ വീടുകളിലേക്ക് കൊണ്ടുപോകാനായി അവരിൽ ഒരാൾ വരികയും ചെയ്തു. എന്നാൽ യാത്രാമധ്യേ ഒരു വിജന സ്ഥലത്തെത്തിയപ്പോൾ സിസ്റ്റേഴ്സിനെ അവൾ വഴിയിൽ ഇറക്കിവിട്ട് എങ്ങോട്ടോ പോയി. ദൈവാനുഗ്രത്താലാണ് അപകടമൊന്നും കൂടാതെ ആ കന്യാസ്ത്രികൾ രക്ഷപ്പെട്ടത്. ആ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്തകളിൽ ഒന്നായിരുന്നു ഇത്. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് നമ്മൾ. ഏതെല്ലാം രീതിയിലാണ് മനുഷ്യൻ ഇന്ന് കബളിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍" (മര്‍ക്കോസ് 13 :5) എന്ന ക്രിസ്തു മൊഴികൾക്ക് പ്രധാന്യം ഒട്ടും കുറഞ്ഞിട്ടില്ല.
സ്നേഹം നടിച്ചു വരുന്നവർ കരുണ്യം യാചിച്ചു വരുന്നവർ സൗഹൃദം തേടി വരുന്നവർ ഇങ്ങനെ ആരിലൂടെ വേണമെങ്കിലും നമുക്ക് വഴി തെറ്റാം. അതിനാൽ നേർവഴി തെളിക്കുന്ന പരിശുദ്ധാത്മ വരത്തിനായ് പ്രാർത്ഥിക്കാം. വി. മാക്സ്മില്യൻ കോൾബെയുടെ തിരുനാൾ മംഗളങ്ങൾ!