മക്കൾ കണ്ണു തുറപ്പിച്ചു

മക്കൾ കണ്ണു തുറപ്പിച്ചു

ഒരു വീട്ടിൽ ഭാര്യയും ഭർത്താവും കലഹം. പരസ്പരം സംസാരമില്ല. ഒരുമിച്ചുള്ള ഭക്ഷണമോ പ്രാർത്ഥനയോ ഇല്ല. മക്കളുടെ കളിചിരികളുമില്ല. അപ്പനുമമ്മയും ഉച്ചത്തിൽ സംസാരിക്കുമ്പോൾ മക്കളെല്ലാം മുറിയിൽ പതുങ്ങും. ചിലപ്പോൾ രണ്ടു കൂട്ടരും അവരുടെ പക തീർക്കുന്നത് മക്കളിലായിരിക്കും.

ഒരു ദിവസം ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ ധൈര്യം സംഭരിച്ച് പറഞ്ഞു:"ഞങ്ങൾ മൂന്നുപേർക്കും ഏറ്റവും പ്രിയപ്പെട്ടവരാണ് നിങ്ങൾ. നിങ്ങൾ മിണ്ടാതെ നടക്കുമ്പോഴും കലഹിക്കുമ്പോഴും ഞങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞങ്ങൾ ഭക്ഷണം കഴിച്ചോന്നോ, കുളിച്ചോന്നോ, പ്രാർത്ഥിച്ചോന്നോ .... ഒന്നും ഇപ്പോൾ ആരും അന്വേഷിക്കുന്നില്ല. എത്രയോ തവണ ഞങ്ങളോട് കലഹിക്കരുതെന്ന് പറഞ്ഞ പപ്പയും മമ്മിയുമാണ് ദിവസങ്ങളോളം കലഹിച്ചു കഴിയുന്നത്? ജീവിതം ഞങ്ങൾക്ക് മടുത്തു.ഇനിയിങ്ങനെ തുടർന്നാൽ ഞങ്ങൾ വികാരിയച്ചനെ കണ്ട് കാര്യം പറയും ...."

അന്നുരാത്രി ഭർത്താവും ഭാര്യയും രമ്യതയിലായി. അവർ പരസ്പരം പറഞ്ഞു: "മക്കൾ നമ്മുടെ മിഴി തുറപ്പിച്ചു. പ്രായത്തിൽ നമ്മൾ വലിയവരാണെങ്കിലും ജ്ഞാനത്തിൽ മകളുടെ മുമ്പിൽ നാമിന്ന് തോറ്റു ...."പിന്നീടാ വീട്ടിൽ കലഹങ്ങളധികം ഉണ്ടായിട്ടില്ല.

നമ്മൾ ചെറിയവരെന്ന് കരുതുന്ന വ്യക്തികളിലൂടെ ദൈവത്തിന് ഇടപെടാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്ടിലെ ഏഴാം ക്ലാസുകാരിയുടെ വാക്കുകൾ. നമ്മുടെ വഴിത്താരകളിൽ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിക്കണം.

"ചില വ്യക്തികൾ അനുഗ്രഹങ്ങളായും മറ്റു ചിലർ പാഠങ്ങളായും ജീവിതത്തിൽ കണ്ടുമുട്ടും ..." എന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഓർക്കുന്നു. ചേർത്തു വയ്ക്കാവുന്നതാണ് ക്രിസ്തു മൊഴികളും: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്‌ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്‌തു. എന്നാല്‍, സീദോനില്‍ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്‌ക്കപ്പെട്ടില്ല...." (ലൂക്കാ 4 : 25-26).

ഏലിയാക്ക് ഭക്ഷണം നൽകാൻ വിധവയ്ക്ക് കഴിഞ്ഞതു പോലെ നമ്മുടെ ജീവിതത്തിൽ അനുദിനം
കണ്ടുമുട്ടുന്ന ഏറ്റവും ചെറിയവനിലും ദൈവം വസിക്കുന്നെന്നും അവരിലൂടെ ദൈവം സംസാരിക്കുമെന്നും തിരിച്ചറിഞ്ഞാൽ ഒരിക്കലും ദൈവീക ഇടപെടലുകൾക്ക് ക്ഷാമമുണ്ടാകില്ല!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.