സി.എന്‍.എന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ജെഫ് സുക്കര്‍; 'സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തില്‍ തെറ്റു സംഭവിച്ചു'

 സി.എന്‍.എന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ജെഫ് സുക്കര്‍; 'സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തില്‍ തെറ്റു സംഭവിച്ചു'

ന്യൂയോര്‍ക്ക്:സഹപ്രവര്‍ത്തകയുമായി രഹസ്യ ബന്ധമുണ്ടെന്ന വിവാദം പൊട്ടിത്തെറിയിലേക്കു നീങ്ങിയതിനെത്തുടര്‍ന്ന് ആഗോള മാദ്ധ്യമ ഭീമനായ കേബില്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെ (സി.എന്‍.എന്‍) പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജെഫ് സുക്കര്‍. രഹസ്യബന്ധമുണ്ടെന്ന ആരോപണത്തില്‍ സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായതോടെയാണ് ജെഫിന്റെ രാജി.

സി.എന്‍.എന്നിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആലിസണ്‍ ഗെല്ലസ്റ്റുമായുള്ള ബന്ധത്തെക്കുറിച്ച് കമ്പനിക്ക് ജെഫ് സുക്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയതാണ് രാജി അനിവാര്യമാക്കിയതെന്നാണ് സൂചന. തനിക്ക് തെറ്റുപറ്റിയെന്നും തുടക്കത്തില്‍ തന്നെ ആ ബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ ജെഫ് പറഞ്ഞു. ആലിസണും ഇക്കാര്യം സ്ഥിരീകരിച്ച് പ്രതികരിച്ചു. 20 വര്‍ഷമായി തുടരുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലെന്നായിരുന്നു ആലിസണിന്റെ പ്രതികരണം.

അമേരിക്കയിലെ ഏറ്റവും ശക്തരായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജെഫ് സുക്കര്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. 2013ലാണ് സിഎന്‍എന്നിന്റെ തലവനായി ജെഫ് നിയമിതനാകുന്നത്. എന്‍ബിസി യൂണിവേഴ്സലിന്റെ തലവനായും പ്രവര്‍ത്തിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.