റഷ്യന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്; വിശദീകരണം ആവശ്യപ്പെട്ട് റഷ്യ

റഷ്യന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്; വിശദീകരണം ആവശ്യപ്പെട്ട് റഷ്യ

പാരീസ്: റഷ്യന്‍ ചരക്കു കപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തു. ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി. സംഭവത്തില്‍ റഷ്യ ഫ്രാന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടു.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് കാറുകള്‍ കൊണ്ടുപോകുകയായിരുന്ന റഷ്യന്‍ പതാക കെട്ടിയ ബാള്‍ട്ടിക് ലീഡര്‍ എന്ന ചരക്കു കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇംഗ്ലിഷ് ചാനലില്‍ ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും ചേര്‍ന്ന് പിടിച്ചെടുത്തത്.

കപ്പല്‍ ഫ്രാന്‍സിലെ വടക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് മാറ്റിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉപരോധമേര്‍പ്പെടുത്തിയ കമ്പനിയില്‍ ഉള്‍പ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയ ശേഷം വിട്ടയക്കുമെന്നാണ് സൂചന.

അതേസമയം ഉക്രെയ്‌നെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധ സഹായമായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് സെലന്‍സ്‌കി സഹായമഭ്യര്‍ത്ഥിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.